Saturday, April 25, 2009

ഞാനും രാജുമോനും പിന്നെ പട്ടാളത്തിന്റെ കല്യാണവും ..

ഏപ്രിൽ 19 ! അന്നൊരു ഞായറാഴ്ച ആയിരുന്നു. ബാലചന്ദ്രമേനോന്റെ സിനിമ ആയ ഏപ്രിൽ 19 അല്ല ഈ കക്ഷി..ഇതു 2009 ഏപ്രിൽ 19 ഞായർ. അന്നായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനും ആസ്ഥാന പടം വരപ്പുകാരനും ആയ പട്ടാളത്തിന്റെ കല്ല്യാണം .

പട്ടാളം എന്ന്വച്ചാല്‍ ഒരു ഭയങ്കര പട്ടാളം തന്നെ... 6 അടി 3 ഇഞ്ച് പൊക്കവും വെറും 88 കിലോ മാത്രം തൂക്കവും ഉള്ള ഒരു ചെറിയേ മനുഷ്യന്‍ ! ( അവന്‍ അവനെ തന്നെ വിളിക്കുന്ന പേരാണ് ജൂബിന്‍ )

ഞങ്ങളുടെ ഒരു ചെറിയേ കൂട്ടത്തില്‍ എല്ലാര്‍ക്കിട്ടും "പോസ്റ്റ് " കൊടുക്കുക എന്ന ചെറിയേ ജോലി വളരെ കൃത്യതയോടെയും എന്നെക്കൊണ്ട് കഴിയുന്നതിനെക്കാള്‍ ആത്മാര്‍ത്ഥതയോടും കൂടി ചെയ്തു കൊണ്ടിരുന്ന ഒരു പാവം മനുഷ്യനാണ് ഈ ഞാന്‍ .

പിന്നെ രാജുമോന്‍ ... ഞങ്ങളുടെ പാവം ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ... കാഴ്ചയില്‍ ഒരു "രാജുമോന്റെ " അപ്പനാകാനുള്ള ഒരു ലൂക്സും പിന്നെ 38 വയസു പ്രായവും ഉണ്ടെങ്കിലും സ്വയം രാജുമോന്‍ എന്ന് വിളിക്കുന്ന ഒരു കൊച്ചു കുട്ടി ! ഹൊ ഒരാള്‍ക്കിട്ടു ഒരു പാര പണിയാന്‍ ( അഥവാ പോസ്റ്റ് കൊടുക്കാന്‍ ) അവന്‍ കഴിഞ്ഞിട്ടേ ഉള്ളൂ...

ഏപ്രില്‍ 19 നു പട്ടാളത്തിന്റെ കല്യാണം ഉറപ്പിച്ചപ്പോള്‍ തന്നെ നമ്മള്‍ അവനെ എങ്ങനെ അറ്റാക്ക്‌ ചെയ്യണം എന്നതിനുള്ള പ്ലാനിംഗ് ആരംഭിച്ചിരുന്നു... പാനിംഗ് ന്റെ കാര്യത്തില്‍ നമ്മള്‍ പണ്ടു മുതലേ ഒരല്‍പം മുന്‍പിലാണ് .. അത് കൊണ്ടു തന്നെ ഇവിടെയും ഞാന്‍ തന്നെ ആയിര‌ുന്നു പ്ലാനിംഗ് ചെയര്‍മാന്‍ ..

കല്യാണം എറണാകുളത്തിനടുത്ത് ത്രിപ്പൂണിത്തു എന്ന് പറയുന്ന ഒരു സ്ഥലത്തു വെച്ചായിരുന്നു..
കല്യാണത്തിന് ഒരു മാസം മുന്പ് തന്നെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കും തിരിച്ചും ജനശതാബ്ദി ട്രെയിനിന്നു ടിക്കറ്റും ബുക്ക് ചെയ്തു ...( അതും cleartrip വഴി 20 % discount- ല്‍ .. എന്നെ സമ്മതിക്കണം ..)

ട്രെയിന്‍ രാവിലെ 6.25 നാണു തിരുവനന്തപുരത്ത് നിന്നും .. രാജുമോന്‍ രാവിലെ ഒരു 6 മണി ആകുമ്പോള്‍ എന്റെ വീട്ടില്‍ എത്തുന്നു . ഞങ്ങള്‍ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു.. 6.15 ആകുമ്പോള്‍ സ്റ്റേഷനില്‍ എത്തുന്നു .. ബൈക്ക് പാര്‍ക്ക് ചെയ്യുന്നു ..ട്രെയിനില്‍ കയറുന്നു... 10 മണിക്ക് എറണാകുളം എത്തുന്നു... 10.45 നു പട്ടാളത്തിന്റെ വീട്ടില്‍ എത്തുന്നു.. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു... 11.30 നു കല്യാണം... കല്യാണം കൂടുന്നു... വീണ്ടും ഫുഡ് അടിക്കുന്നു... മറൈന്‍ ഡ്രൈവ് ലേക്ക് പോകുന്നു .. വായില്‍ നോക്കി നടക്കുന്നു... വീണ്ടും വായില്‍ നോക്കി നടക്കുന്നു... തിരിച്ചു 5.35 നു ജനശതാബ്ദിക്ക് തന്നെ പോരുന്നു...

ആഹ എത്ര മനോഹരമായ പ്ലാനിംഗ്....

ദോഷം പറയരുതല്ലോ .. രാവിലെ അലാറം വെച്ചാല്‍ ആദ്യത്തെ ബെല്ലിനു തന്നെ എഴുന്നേല്‍ക്കുന്ന എന്നിലുള്ള വിശ്വാസം കൊണ്ടു ഞാന്‍ രാജുമോന്റെ അടുത്ത് കൃത്യം 5 മണിക്ക് തന്നെ എന്നെ മൊബൈലില്‍ വിളിക്കണം എന്ന് പറഞ്ഞേല്‍പ്പിച്ചു...

എന്തായാലും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്ന ജിമ്മിച്ചന്റെ ബഹളമാണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.. സമയം 5.30 AM. മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ഒരു മിസ്ഡ് കാള്‍ കിടക്കുന്നു.. രാജുമോന്‍ . ( പിന്നെ അല്ലെ അറിഞ്ഞത് മൊബൈലില്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു അവന്‍ മിസ്ഡ് കാള്‍ ആണ് അടിച്ചത് എന്ന് . അപ്പോള്‍ തുടങ്ങി അവന്‍ അന്നത്തെ കലാപരിപാടികള്‍ ) അപ്പോള്‍ തന്നെ രാജുമോനെ വിളിച്ചു...

രാജുമോന്‍ : ഞാന്‍ റെഡി ആയി ..ദാ ഇപ്പോള്‍ ഇറങ്ങും... റെഡി ആയി നിന്നോ..

കൃത്യം 5.50 ആയപ്പോള്‍ തന്നെ ഞാന്‍ ഒരുങ്ങി രാജുമോനെ വിളിച്ചു...

രാജുമോന്‍ : ഞാന്‍ വന്നു കൊണ്ടിരിക്കുന്നു...

സമയം 6 മണി ഞാന്‍ റെഡി ആയി വഴിയിലിറങ്ങി.....

ഗോപുമോനും സന്ദീപും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴി...

ഗോപുമോന്‍ : ഡാ വരുന്നോ...
ഞാന്‍ : ഇല്ല നിങ്ങള്‍ പൊക്കോ... "ഞാനും രാജുമോനും... " കൂടി വന്നോളാം ...

സമയം 06.05 ..

വീണ്ടും രാജുമോനെവിളിച്ചു...

ഞാന്‍ : രാജുമോനെ എവിടെത്തി??
രാജുമോന്‍ : ഇപ്പം എത്തും...

സമയം 06.10, 06.15, 06.20... അങ്ങനെ രാജുമോന്‍ വന്നപ്പോ സമയം 06.20 ..

ഞാന്‍ : രാജുമോനെ എന്ത് പറ്റീ?
രാജുമോന്‍ : രാവിലെ വണ്ടി സ്റ്റാര്‍ട്ട് ആയില്ല .. സ്റ്റാര്‍ട്ട് ആയപ്പോള്‍ അക്സിലെരട്ടര്‍ വര്‍ക്ക് ചെയ്യുന്നുമില്ല..

ഞാന്‍ : രാജുമോനെ കത്തിച്ചു വിട്ടോ... ട്രയിന്‍ 5 മിനിട്ട് ലേറ്റ് ആണേല്‍ കിട്ടും..


എന്തായാലും വണ്ടി പാളയം എത്തിയപ്പോള്‍ ഗോപുമോന്‍ വിളിച്ചു പറഞ്ഞു..

"ഡാ വണ്ടി വിട്ടു കേട്ടോ... നമുക്കു എറണാകുളത്തു വെച്ചു കാണാം..." ( അവന്റെ ഒരു സന്തോഷം )

ഞാന്‍ വാച്ചില്‍ നോക്കി . സമയം കൃത്യം 06.23 . ദൈവമേ റെയില്‍വേയുടെ ഒരു കൃത്യത !!!

എന്ത് ചെയ്യാന്‍ ഇനി 06.35 നു കോട്ടയം വഴി പരശുരാം അതല്ലെങ്കില്‍ 07.15 നു ശബരി എക്സ്പ്രസ്സ്.

അപ്പോളാണ് രാജുമോന്റെ തലയില്‍ ആ ഒടുക്കത്തെ ബുദ്ധി ഉദിച്ചത്...

" ഞാന്‍ കാരണം അല്ലെ ജോബിനു കൂടി ട്രെയിന്‍ കിട്ടാതെ പോയത് ... ഞാന്‍ തന്നെ സമയത്തു അവിടെ എത്തിച്ചിരിക്കും..."

ഇതു പറയുകയും.. പാളയം വഴി ഇടത്തോട്ടു തിരിയുന്നതിന് പകരം രാജുമോന്റെ ഹീറോ ഹോണ്ട നിയമസഭാ മന്ദിരത്തിനു മുന്പില്‍കൂടി വലത്തോട്ട് തിരിഞ്ഞു വന്ന വഴിയേ തന്നെ ശ്രീകാര്യം റൂട്ടില്‍!

ഞാന്‍ : രാജുമോനെ ഇതെന്താ പ്ലാന്‍ ?
രാജുമോന്‍ : മുറുക്കെ പിടിച്ചിരുന്നോ... പിന്നെ പറയാം... സസ്പെന്‍സ് ആണ്.. ( അടുത്ത പോസ്റ്റിനുള്ള തുടക്കം...)

ശ്രീകാര്യം എത്തിയപ്പോള്‍

രാജുമോന്‍ : നമ്മള്‍ ഈ ബൈക്കില്‍ കൊല്ലത്തിനു പോകുന്നു... അവിടെ വെച്ചു.. നമ്മള്‍ ജനശതാബ്ധിക്ക് തന്നെ പോണു...!!!!

ഹും ജനശതാബ്ധിയെ അല്ലെ ഇവന്‍ ഈ ഉണക്ക സ്പ്ലെന്ടെര്‍ വെച്ചു ഓവര്‍ടെക്ക് ചെയ്യാന്‍ പോണേ...

കഴക്കൂട്ടം ആയപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി... ഇതില്‍ പോയാല്‍ ജനശതാബ്ധി അല്ല ശബരി പോലും കിട്ടില്ല.. എന്ന്

ഞാന്‍ : രാജുമോനെ വണ്ടി ഇവിടെ വെച്ചോ നമുക്കു KSRTC ക്ക് പോകാം ..

അങ്ങനെ ഞങ്ങള്‍ ഒരു ഫാസ്റ്റ് ഒക്കെ പിടിച്ചു കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ...

ഞാന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ രാജുമോന്‍ വെറുതെ അന്വേഷണ കൌണ്ടറില്‍ പോയി ഒരു അന്വേഷണം..

ചേട്ടാ ഇനി ത്രിപ്പൂണിതുറ ... സ്റ്റോപ്പ് ഉള്ള ട്രെയിന്‍ വല്ലോം ഉണ്ടോ?

അങ്ങേര്‍ പ്ലാറ്റ്ഫോര്‍മിലേക്ക് കൈ ചൂണ്ടി...

"ദാ പോണു... "

നോക്കുമ്പോള്‍ പരശുരാം !!.. ഓടിക്കയറാനും. നിവര്‍ത്തി ഇല്ല.. പ്ലാറ്റ് ഫോറം നമ്പര്‍ 5 ലാണ് വണ്ടി...

അതും സമയം കിറുകൃത്യം...

പിന്നെന്തു ചെയ്യാന്‍ .. ശബരിക്ക്‌ ടിക്കറ്റ് എടുത്തു..

ശബരി കൃത്യം അര മണിക്കൂര്‍ വൈകി കൊല്ലത്ത്... അതിനാണേല്‍ ത്രിപ്പൂണിതുറ സ്റ്റോപ്പും ഇല്ല.

ഇനിയിപ്പോള്‍ എറണാകുളം പോയി ബസിനു തിരിച്ചു വരാം...

അങ്ങനെ നോക്കുമ്പോള്‍... ദാ ഓഫീസിലുള്ള കുറച്ചു പേര്‍ ആ ട്രെയിനില്‍.. എന്തായാലും നമുക്കു പറ്റിയ അബദ്ധങ്ങള്‍ ഒന്നും മിണ്ടാതെ നമ്മള്‍ അവരുമായി കത്തിയടിച്ച്‌ അങ്ങനെ മുന്നേറി...

ഇടയ്ക്ക് ഞാന്‍ വെളിയിലേക്ക് നോക്കുമ്പോള്‍... "മുളന്തുരുത്തി" സ്റ്റേഷന്‍ . ട്രെയിന്‍ നിര്‍ത്തി ഇട്ടെക്കുന്നു... എന്തോ ക്രോസ്സിംഗ് ആരിക്കും...

ഞാന്‍ : രാജുമോനെ രക്ഷപെട്ടു... ചാടിക്കോ... ഇവിടെ നിന്നും 15 മിനിട്ടേ ഉള്ളൂ...

അങ്ങനെ ഞങ്ങള്‍ മുളന്തുരുത്തി സ്‌റ്റേഷനില്‍ ചാടി..

സ്‌റ്റേഷനില്‍ നിന്നും വെളിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ നോക്കി.. സമയം 11.15 . ഹൊ കല്യാണം തുടങ്ങുമ്പോള്‍ അങ്ങെത്താം ..

രാജുമോന്‍ : ജോബിനെ ഇതൊന്നും ആയിട്ടില്ല ഇനിയും എന്തോ കൂടി വരാനുണ്ട്..
ഞാന്‍ : യേയ് ഇനി പ്രോബ്ലം ഇല്ല...
രാജുമോന്‍ : അല്ല എന്തോ കൂടി ഉണ്ടെന്നു എന്റെ മനസ്സു പറയുന്നു...

വരാനുള്ളത്‌ വഴീല്‍ തങ്ങില്ലല്ലോ .. അവന്‍ ബസ്സ് പിടിച്ചാണെങ്കിലും വരും !

നേരെ വഴിയില്‍ എത്തിയപ്പോളെ ഒരു ബസ്സ്..

ചേട്ടാ ഇതു ത്രിപ്പൂണിതുറ പോകുമോ??

പിന്നില്ലാതെ കേറിക്കോ...

ഹൊ ആശ്വാസമായി... 2
ത്രിപ്പൂണിതുറ

അടുത്തിരു‌ന്ന ആളോടു, ചേട്ടാ ഈ സെന്റ് : മേരീസ്‌ ഫൊറോന പള്ളി എവിടാ?

അത് ടൌണില്‍ തന്നെ ആണ്.. കിഴക്കേകോട്ടയില്‍ ഇറങ്ങിയാല്‍ മതി..പക്ഷെ നിങ്ങള്‍ എന്തിനാ ഈ ബസില്‍ കയറിയത്...??

അതെന്താ ചേട്ടാ ഇതു അതിലെ പോവില്ലേ?

അതല്ല.. ഇതു തിരുവാങ്കുളം വഴി കറങ്ങി പോണ വണ്ടിയാണ് ഒരു മുക്കാല്‍ മണിക്കൂര്‍ എടുക്കും...

നേരെ ഉള്ള ബസ്സ് ആണേല്‍ ഒരു 10 മിനിട്ട് കൊണ്ടു അങ്ങെത്തും...

ഞാന്‍ രാജുമോനെ ഒന്നു രൂക്ഷമായി നോക്കി...

ഞാന്‍ അപ്പോളെ പറഞ്ഞില്ലേ എന്ന ഭാവത്തില്‍ രാജുമോന്‍ ഒരു കള്ളച്ചിരി ..

ഞങ്ങള്‍ പരസ്പരം വീണ്ടും ഒന്നു കൂടി നോക്കി ...

പിന്നെ അതൊരു കൂട്ടച്ചിരി ആകാന്‍ ഒരു നിമിഷം കൂടി എടുത്തില്ല...

വാല്‍ക്കഷ്ണം : " കല്യാണം നടത്തിയ അച്ചന്‍ സഹായിച്ചത് കൊണ്ടു ഞങ്ങള്‍ക്ക് എന്തായാലും കൃത്യസമയത്ത് തന്നെ ( വിളംബുന്നതിനു കൃത്യം 1 മിനിറ്റു മുന്നേ..... സത്യം ) കല്യാണം കൂടാന്‍ സാധിച്ചു.."







Wednesday, April 22, 2009

താക്കോലെടുക്കാതസ്തമയത്തില്‍

2009 ഏപ്രില്‍ 16 വ്യാഴാഴ്ച്ച , അന്നും പതിവ് പോലെ നേരം വെളുത്തു. കോഴി കൂവിയോ ആവോ സാധാരണ 8 മണിക്കുള്ള അലാറം കേട്ടു അതിരാവിലെ തന്നെ ഉണരാരുള്ളത് കൊണ്ട് കോഴിയെ നമ്മള് പൊതുവേ ഗൌനിക്കാറില്ല. ഇന്ത്യ മഹാരാജ്യം ഭരിച്ചു കുട്ടിചോര്‍ ആക്കാന്‍ അടുത്ത 5 വര്‍ഷത്തേക്കുള്ള പാട്ടക്കരാര് കൊടുക്കാന് ലേലം വിളി തുടങ്ങുന്ന ആദ്യദിനം.

100 കോടി ജനങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള , കോടികള് ചിലവിടുന്ന , മാമാങ്കത്തില് അതിരാവിലെ ( എന്ന് വെച്ചാല് 9 മണി ) തന്നെ പോയി ഞാനും പങ്കാളിയായി. ( ഉത്തമ പൌരന്റെ പൌരബോധം !) . ഇന്നത്തെ ദിവസം ഇനി എങ്ങനെ അര്‍മാദിക്കാം എന്നതായി അടുത്ത ചിന്ത . കൂട്ടുകാരെ പലരെയും വിളിച്ചു നോക്കി..നോ രക്ഷ ... ഒരാഴ്ച അവധി ആയതിനാല്‍ എല്ലാവരും ഔട്ട് ഓഫ് റേഞ്ച് ... 2 ദിവസം മുന്‍പ് വായു ഭഗവാന്‍ വിഷു ആഘോഷ പരിപാടികളുടെ ഭാഗമായി എന്റെയും അയല്ക്കാ രുടെയും പറമ്പുകളില്‍ "ഓടിച്ചിട്ട് പിടിത്തം" കളിച്ചു റബര്‍ മരങ്ങള് കുറച്ചു എണ്ണം KSEB ലൈനിന്റെ മുകളിലേക്ക് വലിച്ചിട്ടതിനാല്‍ വീട്ടില് കറന്റ് ഉം ഇല്ല..

അവസാനം ഒരു തീരുമാനത്തിലെത്തി.. ഇന്നല്പ്പം നേരത്തെ തിരുവനന്തപുരത്തിന് പോയേക്കാം... മിനിയാന്ന് കോട്ടയത്ത് പാര്‍ട്ടിക്കാര് "ഏറുപന്ത് " കളിച്ചു സ്ഥാനാര്‍ഥിയുടെ തലയില്‍ തന്നെ കൃത്യം എറിഞ്ഞിട്ടതാണ്. ഇനിയിപ്പം പോളിംഗ് കഴിഞ്ഞാല്‍ നാട്ടുകാരുടെ നെഞ്ചത്ത് എറിയണം എന്ന് തോന്നിയാലോ ???


വൈകിട്ടുള്ള വേണാട് ആണ് നമ്മുടെ സ്ഥിരം വണ്ടി അതിനു പകരം ഉച്ചക്കുള്ള പരശുരാം പിടിച്ചു വൈകിട്ട് 6 മണിക്ക് തന്നെ തിരുവനന്തപുരത്ത് എത്തി. വീട് തുറക്കാന്‍ നോക്കുമ്പോഴാണ് കയ്യില്‍ താക്കോല്‍ ഇല്ല എന്ന ദുഖ സത്യം അറിഞ്ഞത്.

ഇക്കാര്യം അറിയിക്കാതെ സഹമുറിയന്മാരെ എല്ലാവരെയും വിളിച്ചു നോക്കി (അറിയിച്ചാല്‍ പിന്നെ അവന്മാര്‍ അക്കാരണത്താല്‍ താമസിച്ചേ വരൂ ) നോ രക്ഷ... 4 പേര് ഇനി അടുത്ത ആഴ്ചയിലെ വരുന്നുള്ളൂ.. ബിമല്‍ പാലായില്‍ നിന്നും ദാ ഇപ്പോള് കയറിയാതെ ഉള്ളൂ എന്ന് .. അടുത്ത വഴിയായി ഹൌസ് ഓണറെ വിളിച്ചു നോ‍ക്കി.

" ജോബിനെ താക്കോല്‍ ഇവിടെ കാണാന്‍ ചെറിയ ഒരു സാധ്യത ഉണ്ട് . പക്ഷെ അത് തപ്പി എടുക്കണമെങ്കില് ഒരു ദിവസത്തെ പണി ആണ്.മറ്റു വല്ല വഴിയും ഉണ്ടേല്‍ നോക്കിക്കോ.." ( എന്ന് വെച്ചാല്‍ പൂട്ട് കുത്തി തുറന്നു വേണേല്‍ കേറിക്കോ എന്ന് !)

കൃത്യം ഈ സമയത്താണ് ജിമ്മിച്ചന്‍ വിളിക്കുന്നത് .. ( അവന്റെ പേര് ശ്രീജിത്ത് എന്നാണു എങ്കിലും ജിമ്മില്‍ പോകാനുള്ള അവന്റെ അപാര അര്‍പ്പണ ബോധം മൂലം നാട്ടുകാരും കൂട്ടുകാരും അവനെ വിളിക്കുന്ന പേരാണു ജിമ്മിച്ചന്‍).

"അളിയാ ഞാന്‍ ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണ് .. ഓഫീസില്‍ എത്തി . നീ എവിടാ... ?"

ഹോ ആശ്വാസമായി. ഒരുത്തന്‍ ‍എങ്കിലും ഉണ്ടല്ലോ സ്ഥലത്ത് .

"ഡാ ഞാന്‍ ഇവിടെ പോസ്റ്റ് ആയി നിക്കുവാ . നിന്റെ കയ്യില്‍ കീ ഉണ്ടോ?"

പിന്നേ..... ( ആ പിന്നേക്ക് ഒരു രണ്ടു രണ്ടര നീട്ടം ഉണ്ടാരുന്നു എന്ന് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു ..) നീ ടെക്നോ പാര്‍ക്കിലോട്ടു വാ .. കീ ഞാന്‍ തരാം...

എന്നാല്‍ പിന്നെ ടെക്നോ പാര്‍ക്കിലേക്ക് തന്നെ പോയ്ക്കളയാം ...

വീടിന്റെ മുന്‍പിലിരുന്നു എന്നെ നോക്കി ചിരിക്കുന്ന ബൈക്കുകളെ കണ്ടില്ലെന്നു നടിച്ചു ( അതിന്റെ ഒക്കെ താക്കോലും വീടിനകത്താണല്ലോ !) ഞാന്‍ ഉടന്‍ തന്നെ KSRTC ബസ് , ആട്ടോ ഒക്കെ പിടിച്ചു ടെക്നോ പാര്‍ക്കി ലെത്തി...

"അളിയാ ഞാന്‍ ഇപ്പൊ ഭവാനിയുടെ മുന്നിലുണ്ട് ( ഭവാനി ഒരു ബില്‍ഡിംഗ്‌ ആണ് കേട്ടോ )
ഇറങ്ങി വാ "

ഒരു മിനിട്ട് ദാ വരുന്നു...

ആ ഒരു മിനിട്ട് ഒരു 5 മിനിട്ട് ആയപ്പോള് 32 പല്ലും വെളിയില്‍ കാണിക്കുന്ന ഒരു ക്ലോസപ്പ് ചിരിയുമായി നമ്മുടെ ജിമ്മിച്ചന്‍ എത്തി...

ഡാ ഒരു ചെറിയ പ്രോബ്ലം..

എന്താ താക്കോലില്ലേ?

അതല്ല .. താക്കോല്‍ ബൈക്കിന്റെ കീയുടെ കൂടെ ആണ്...

അതിനെന്താ.. നീ ബൈക്കിലല്ലേ വന്നത്... ??

"ബൈക്ക് നമ്മുടെ ഒരു കൂട്ടുകാരന്‍ സെക്കന്റ് ഷോ കാണാന് കൊണ്ട് പോയീ.."

ഇത് മൊത്തം കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല... ജിമ്മിച്ചനെ കെട്ടി പിടിച്ചു ചെറിയ ഒരു സ്നേഹപ്രകടനം അങ്ങട്ട് നടത്തി ...

അപ്പോളാണ് നമ്മുടെ ഹൌസ് ഓണര്‍ വിളിക്കുന്നത്

" ഇങ്ങു വാ താക്കോല് ഇവിടെ ഉണ്ട്..."

ഹോ ആശ്വാസമായി..... അതെ ഓട്ടോയില്‍ തന്നെ ഞാന്‍ ഹൌസ് ഓണര്‍ന്റെ വീട്ടിലേക്കു തിരിച്ചു.

"ഇതില്‍ നിന്നും നോക്കി എടുത്തോ..." എന്ന് പറഞ്ഞു ഒരു ചെരുവം നിറയെ താക്കോലുകളുമായി ഹൌസ് ഓണര്‍.


എന്റെ വിധി അല്ലാതെന്താ.. എല്ലാ താക്കോലും കണ്ടാല്‍ ഒരു പോലെ.. അവസാനം ഒരു മണിക്കൂര്‍ കൊണ്ട് ഒരു 30 എണ്ണം ഒരു വിധം ഒപ്പിച്ചു... നേരെ അതുമായി വീട്ടിലേക്കു...

1,2,3 നോ രക്ഷ...അവസാനം ആറാമത്തെ ശ്രമം വിജയിച്ചു...
അങ്ങനെ ഞാന്‍ വിജയകരമായി അകത്തു കടന്നു .

ഒരു കുപ്പി വെള്ളം കുടിച്ചു ഒന്ന് വിശ്രമിക്കാം എന്ന് കരുതി അടുക്കളയില്‍ എത്തിയപ്പോഴാണ് ഇത് വരെ തകരാതെ ഇരുന്ന എന്നെ അടിമുടി തകര്‍ത്തു കളഞ്ഞ ആ കാഴ്ച..

അതാ ബിമല്‍ അടുക്കളയില്‍ !!!! കയ്യില് എടുത്താല്‍ പൊങ്ങാത്ത ഒരു ബുക്കും..
" How to Win JTO - 2009"
എടാ.......................... ( അഞ്ചു മിനിട്ട് ) നീ ഇപ്പോള്‍ വന്നു???

അവന്റെ ട്രേഡ് മാര്‍ക്ക് ചിരിയുടെ അകമ്പടിയോടെ...

"ഞാന്‍ അതിനു വീട്ടില്‍ പോയില്ലല്ലോ.... ഇനി JTO കിട്ടിയിട്ടേ വീട്ടിലെക്കുള്ളൂ മോനെ ....
പിന്നെ നീയൊക്കെ ശല്യപെടുത്താതിരിക്കാന്‍ വേണ്ടി പാലായില്‍ ആണെന്ന് അങ്ങ് കാച്ചിയതല്ലേ... "

ഇതില്‍ കൂടുതല്‍ എന്ത് കേള്‍ക്കാന്‍.. (ഇതിലും കൂടുതല്‍ എന്ത് അനുഭവിക്കാന്‍ ) എന്തായാലും ഇത്തവണത്തെ കേരളത്തിലെ ലോകസഭ തിരഞ്ഞെടുപ്പ് എനിക്ക് എന്നെന്നും ഓര്‍മ്മിക്കാന്‍ ചില നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് വിട വാങ്ങിയത്...

Sunday, April 5, 2009

യാത്രക്കാരുടെ ( ട്രെയിന്‍ ) ശ്രദ്ധയ്ക്ക്‌

കേരളത്തില്‍ കൂടി തെക്കോട്ടും വടക്കോട്ടും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ ഒരു സാധാരണ യാത്രക്കാരനാണ് ഈ ഞാനും. സ്ലീപ്പര്‍ കോച്ചുകള്‍ ഇല്ലാത്ത ട്രെയിനുകളില്‍ (ഡേ എക്സ്പ്രസ് എന്ന ഓമന പേരുകളില് അറിയപ്പെടുന്ന വഞ്ചിനാട്, പരശുറാം, വേണാട് തുടങ്ങിയവ ) സാധാരണ D1 എന്നാ പേരില്‍ ഒരു കോച്ച് കൂടി ഉണ്ടാവാറുണ്ട്.

AC ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത എന്നാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചെയ്യാന്‍ സാധിക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വേ പ്രത്യേകം എര്‍പെടുതിയിരിക്കുന്ന ഒരു സംവിധാനം. എന്നാല്‍ D1 കോച്ച് റിസര്‍വേഷന്‍ കോച്ച് ആണെന്ന് പലര്‍ക്കും അറിയില്ല . അറിയാവുന്നവര്‍ അത് ഒട്ടു വക വെക്കാറുമില്ല !.

ഞാന്‍ സ്ഥിരമായി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിനിന്നും വഞ്ചിനാട് എക്സ്പ്രസ് നു എല്ലാ വെള്ളിയാഴ്ചകളിലും കയറാറുള്ള ഒരു വ്യക്തി ആണ് .

റിസര്‍വേഷന്‍ ചാര്‍ജ് ആയി 15 രൂപയും റെയില്‍വേക്ക് കമ്മീഷന്‍ ആയി 10 രൂപയും അധികം കൊടുത്താണ് D1 കോച്ചില്‍ ടിക്കറ്റ് എടുക്കുന്നത്. വെറും 3 രൂപയ്ക്കു KSRTC ബസില്‍ ടിക്കറ്റ് റിസര്‍വ്‌ ചെയ്യുന്നവര്‍ക്ക്‌ സീറ്റ് ലഭിക്കും . എന്നാല്‍ D1 കോച്ചില്‍ സീറ്റ് പോയിട്ട് അവിടെ കയറി പറ്റാന്‍ പോലും കഴിയാത്ത അവസ്ഥ ആണ് ഇന്ന് നിലവില്‍ ഉള്ളത്.

TTR എന്ന ഉദ്യോഗസ്ഥന് AC കോച്ചില്‍ ഇരിക്കുക എന്നതൊഴിച്ചാല്‍ മറ്റു യാതൊരു പണിയും ഉണ്ടെന്നു തോന്നുന്നില്ല ( 2 വര്‍ഷമായുള്ള ട്രെയിന്‍ യാത്രകളില്‍ അങ്ങേരെ D1 - കോച്ചില്‍ കണ്ട ചെറിയ ഓര്‍മ പോലും ഇല്ല ).

ഏതെങ്കിലും വെള്ളിയാഴ്ച ദിവസങ്ങളില് തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില് നിന്നും വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിനു D1 കോച്ചില് ഒന്ന് കയറാന് ശ്രമിക്കുന്നവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.

ഇനി എങ്ങനെ എങ്കിലും അതില്‍ കയറി പറ്റി എന്ന് തന്നെ വെക്കുക. ടിക്കറ്റ് ബുക്ക് ചെയ്ത ആള്‍ എത്തിയാല്‍ അതാ വരുന്നു ആദ്യം ടിക്കറ്റ് കയ്യേറിയ ആളുടെ വക ചോദ്യോത്തര മാമാങ്കം.

1. ഇത് റിസര്‍വേഷന്‍ കോച്ച് അല്ല . ഇത് റിസര്‍വേഷന്‍ കോച്ച് ആണെന്ന് ആരാണ് പറഞ്ഞത്?
2. എവിടെ ആണ് ഇറങ്ങുന്നത്?
3. ടിക്കറ്റ് ഉണ്ടോ കാണട്ടെ?

തുടങ്ങി പേര് , നാള്‍ , ജോലി , അപ്പന്റെ പേര്... ഒരായിരം ചോദ്യങ്ങള്‍...ഇനി ഇതിനെല്ലാം ഉത്തരം കൊടുത്തു കഴിഞ്ഞാലോ ... വളരെ ബുദ്ധിമുട്ടി ഒരല്‍പം ഒതുങ്ങി ഇരുന്നിട്ട് ..

" ആ വേണേല്‍ ഇതിന്റെ അറ്റതെങ്ങാനും ഇരുന്നോ .." എന്നുള്ള വളരെ മാന്യമായ മറുപടിയും...ഇതൊക്കെ ചെയ്യുന്നത് D1 റിസര്‍വേഷന്‍ കോച്ച് ആണെന്ന് അറിയാന്‍ വയ്യാത്ത യാത്രക്കാര്‍ അല്ല എന്നതാണ് ഇതിലെല്ലാം രസകരം.

ഇതില്‍ യാത്ര ചെയ്യുന്ന 60 ശതമാനം പേരും സീസണ്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവര്‍ ആണ്.. പിന്നെയോ ടെക്നോ പാര്‍ക്കില്‍ നിന്നും കയറുന്ന വിദ്യാ സമ്പന്നര്‍ എന്നഭിമാനിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളും..

സുഹൃത്തുക്കളെ .. മാന്യന്മാര്‍ എന്ന് അഹങ്കരിക്കുന്ന മലയാളികളെ നിങ്ങള്‍ക്ക് ഇതില്‍ ലജ്ജ ഇല്ലേ?

ഇപ്പോള്‍ കൂടുതലും ഇത്തരത്തില്‍ ശല്യക്കാരാവുന്നത്
ടെക്നോ പാര്‍ക്കില്‍ നിന്നും കയറുന്നവര്‍ തന്നെ ആണ് എന്നതാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. അത് പോലെ തന്നെ D1 കോച്ചില്‍ റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാതെ യാത്ര നടത്തുന്നവരെ പരിശോധന നടത്താത്ത AC TTR മഹാന്‍മാരും ...

ഒരു ട്രെയിനില്‍ ആകെ ഒരു കോച്ച് ആണ് റിസര്‍വേഷന്‍ ഉള്ളത് .. അതായതു ആകെ 108 സീറ്റ്. പ്രിയപ്പെട്ട ട്രെയിന്‍ യാത്രക്കരാ നിങ്ങള്‍ റിസര്‍വ്‌ ചെയ്തിട്ടില്ല എങ്കില്‍ ദയവു ചെയ്തു D1 കോച്ച് ഒഴിവാക്കാന്‍ ശ്രദ്ധിക്കൂ .. ടിക്കറ്റ് ബുക്ക് ചെയ്തു എത്തുന്നവരോട് സഹകരിക്കൂ ..

അത് പോലെ തന്നെ D1 കോച്ചില്‍ ബുക്ക് ചെയ്തു എത്തുന്നവരെ പ്രതികരിക്കൂ...

പിന്കുറിപ്പ് : തിരക്ക് കാരണം കഴിഞ്ഞ ആഴ്ച വഞ്ചിനാടില് D1 കോച്ചില് കയറി പറ്റാന് സാധിക്കാത്തതിനാല് D1 കോച്ച് ചെക്ക് ചെയ്യാത്ത TTR നു എതിരെ റെയില്വേക്ക് ഒരു പരാതി കൊടുത്തിട്ടുണ്ട്...