Sunday, February 22, 2009

കാമ്പസ് ഇന്റര്‍വ്യൂ @ കാവും പടി ഷാപ്പ്.


എല്ലാ ബി ടെക് കാരുടെയും ഒരു സ്വപ്നമാണ് ആറാമത്തെ സെമസ്റ്റര് മുതല് വന്നു ചേരുന്ന കാമ്പസ് ഇന്റര്‍വ്യൂ അഥവാ പിള്ളേരെ പിടുത്തം. പിള്ളേരെ പിടുത്തം എന്ന് പറഞ്ഞാല് ശരിക്കും പിള്ളേരെ പിടുത്തം തന്നെ . അതായതു ഇറച്ചികോഴികളെ കടയില് നിനും വാങ്ങുന്ന പോലെ ഒരു പരിപാടി. നമ്മുടെ നാട്ടിലൊക്കെ ക്രിസ്മസ് , ഈസ്റ്റര് മുതലായ വിശേഷ ദിവസങ്ങളില് കോട്ടയം പാലാ "അച്ചായന്മാര്" കടയില് ചെന്നു ഒരു പറച്ചിലുണ്ട് " ഡേയ് ഇതില് ഏറ്റവും വലിപ്പമുള്ള ഒരു 5 - 8 എണ്ണം നോക്കി മാറ്റി വെച്ചേക്ക് ഞാന് ഷീറ്റ് കൊടുത്തിട്ട് ദാ വരുന്നു." അത് പോലെ വന്‍കിട കുത്തക കോര്‍പ്പറേറ്റ് കമ്പനികളില് നിന്നും കാണാന് കൊള്ളാവുന്ന കുറെ പെണ്‍പിള്ളാരെയും കൂട്ടി കൊണ്ടു കുറെ അച്ചായന്മാര് ഇറങ്ങും. കോളേജുകളില് നിന്നും കുറെ എണ്ണത്തിനെ മുന്‍കൂട്ടി ബുക്ക് ചെയ്യാന് !. ഇവരുടെ ലിസ്റ്റില് കയറി പറ്റണം എങ്കില് ഒന്നുകില് കാണാന് കൊള്ളാവുന്ന പെണ്‍കുട്ടികള് ആയിരിക്കണം അല്ലെങ്കില് അസാമാന്യ വിവരം ഉണ്ടെന്നു തെളിയിക്കുകയും ഇംഗ്ലീഷില് ചീത്ത വിളിക്കാന് അറിയുകയും വേണം.



എന്റെ ബാച്ചില് അഞ്ചാമത്തെ സെമെസ്ടെരിന്ടെ അവസാനം മുതല് തന്നെ കലാപരിപാടികള് അരങ്ങേറാന് തുടങ്ങിയിരുന്നു... നമ്മളും പരിപാടികള്‍ക്ക് ഒക്കെ പോകും പക്ഷെ മുകളില് പറഞ്ഞ യോഗ്യതകള് ഒന്നും നമ്മുടെ ഏഴയലത്തു കൂടി പോകാത്തതിനാല് ആര്‍ക്കും നമ്മളെ വേണ്ട... അഞ്ചാം സെമെസ്റെര് കഴിഞ്ഞു ആറ് പകുതി ആയപ്പോള് ഒരു കാര്യം മനസിലായി ... സംഗതികളുടെ പോക്ക് ആകെ പിശകാണ്.. മിടുക്കന്മാര് എല്ലാം ഒന്നിന് പകരം രണ്ടും മൂന്നും കമ്പനികളില് ജോലി ഉറപ്പിച്ചു കഴിഞ്ഞു ... പെണ്‍പിള്ളേരുടെ കാര്യം പറയാനുമില്ല.



ജോലി കിട്ടാത്തവരുടെ ഒരു ലിസ്റ്റ് എടുത്തു നോക്കിയപ്പോള് KHADOLS എല്ലാം ലിസ്റ്റിലുണ്ട്. ഭാഗ്യം ഒരുത്തനും നമ്മളെ വിട്ടു പോയിട്ടില്ല.. ഐക്യം ഐക്യം എന്ന് പറയുന്നതു ഇതാണ്. കോളേജിലെ എല്ലാ തല്ലിപൊളി അലമ്പ് തരങ്ങള്‍ക്കും സീരീസ് എക്സാം കംബയിന്റ്റ് സ്റ്റഡിക്കും(?) ഒരുമിച്ചുള്ള ഞങ്ങളുടെ ഗ്രൂപ്പ് ഇവിടെയും വിട്ടു കൊടുത്തിട്ടില്ല .. ഹും അങ്ങനെ നമ്മളെ ആര്‍ക്കും തോല്പിക്കാന് പറ്റില്ല എന്ന് അഹങ്കരിച്ചു ഇരിക്കുമ്പോഴാണ് ദേ പാളയത്തില് പട ... KHADOLS ന്റെ എല്ലാം എല്ലാം ആയ വിഷ്ണുവിനെ ഒരു തിരോന്തോരം കമ്പനി റാഞ്ചി. ടെസ്പ് എന്ന് പറഞ്ഞാല് പോര കട്ട ടെസ്പ്. ടാറ്റാ എന്ന പേരു കഴിഞ്ഞു ഇംഗ്ലീഷ് അക്ഷരമാലയിലെ എന്തൊക്കെയോ കുറെ അക്ഷരങ്ങള് വാല് പോലെ അറ്റത്ത് പിടിപ്പിച്ച കടിച്ചാല് പൊട്ടാത്ത പേരുള്ള കമ്പനി ( സത്യം പറയാമല്ലോ ഇതിന്റെ പേരു ശരിക്കും എങ്ങനെ ആണ് പറയുന്നതു എന്ന് ഇപ്പോളും എനിക്കറിയില്ല... വായിക്കാന് പറ്റുന്നവര് ശ്രമിച്ചു നോക്കുക " TATA ELXSI" ). അങ്ങനെ അവനും നമ്മുടെ ഗ്രൂപ്പിനോട് "ടാറ്റാ " പറഞ്ഞു .



വിഷ്ണു എസ്കേപ് ആയ ഉടനെ തന്നെ ഒരു കെട്ട് സി ഡി , 500 പേജ് നോട്ടുബുക്ക് , പിന്നെ കുറെ പ്രിന്റെഡ് ചോദ്യങ്ങളും ഉത്തരവും KHADOLS നു കൈ മാറി .സി ഡി - ഹോളിവൂഡ് സിനിമകളുടെ ഒരു ശേഖരം - ഇതെല്ലാം ഇട്ടു കണ്ടു അവന് ഇംഗ്ലീഷ് പഠിച്ചത്രെ! , , പിന്നെ അവന്റെ കുറെ ഇലക്ട്രോണിക്സ് നോട്ടുകള് , പ്രിന്റെഡ് എല്ലാം അവന് വളരെക്കാലം ഗവേഷണം നടത്തി കണ്ടു പിടിച്ച ഇന്റര്‍വ്യൂ ചോദ്യോത്തരങ്ങള് ആണത്രേ ! ( പിന്നെയല്ലേ മനസിലായത് ഇതൊക്കെ അവന് നെറ്റില് നിന്നും അടിച്ച് മാറ്റിയതാണെന്ന് ).


KHADOLS ഉടന് തന്നെ ഒരു ജനറല് ബോഡി വിളിച്ചു കൂട്ടി അടുത്ത കാമ്പസ് ഇന്റര്‍വ്യൂ എങ്ങനെയും കടക്കുക എന്ന ഭീഷ്മ ശപഥം എടുത്തു. ഉടന് തന്നെ ബിമല് ഒരു 500 രൂപയ്ക്കു പേപ്പറും ഒരു ഡസന് പേനയും പിന്നെ അടുത്തുള്ള ഫര്‍നിച്ചുര് കടയില് നിന്നും ഒരു 4 ഗുണം 4 പലക കഷണവും ഒപ്പിച്ചു. പതിവു പോലെ പഠനം Khadolsന്റെ തലസ്ഥാനം ആയ ഏഴാം മൈലില് നിന്നും തുടങ്ങാം എന്ന് വിചാരിച്ചു എത്തിയപ്പോഴാണ് അടുത്ത വീട്ടില് "രക്ഷിക്കപെട്ടവരുടെ" അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. ഇനി ഏഴാം മൈല് പോയിട്ട് ഒരു 5-6 മൈല് മാറിയാലും നമ്മള് അവരുടെ പിടിയില് നിന്നും രക്ഷപെടില്ല.


അപ്പോഴാണ് Khadolsലെ ഏറ്റവും നിഷ്കളങ്കന് ആയ ഞങ്ങളുടെ "മാടപ്രാവ് " ( എന്ന് വെച്ചാല് പ്രാവിന്റെ ഹൃദയവും മാടിന്റെ സ്വഭാവവും ഉള്ള ഒരു നിഷ്കളങ്കന്. പേരു ഞാന് പറയില്ല ... ബിമല് പോലെ അല്ല ഇടി ഉറപ്പാണ് . ഇടി കഴിഞ്ഞേ ചോദ്യം ഉള്ളൂ... ) അവന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്.

ഉടന്‍ തന്നെ നമ്മള് ആസ്ഥാനം മണര്‍കാടിനടുത്തുള്ള കാവും പടിയിലേക്ക് മാറ്റി. അവന്റെ പപ്പയും അമ്മയും കാസര്‍ഗോഡ് ആണ്. വീട്ടില് ഇപ്പോള് നമുക്കു പൂര്‍ണ്ണ സ്വാതന്ത്ര്യം. അങ്ങനെ ഇത്തവണ എങ്ങനെ എങ്കിലും നമ്മള് കാമ്പസ് ഇന്റര്‍വ്യൂ എന്ന മതില് ചാടി കടക്കും എന്ന് ഓരോ 10 മിനിട്ട് കൂടുമ്പോഴും ഉറക്കെ പറഞ്ഞു കൊണ്ടും വിഷ്ണുവിനെ മനസാ ശപിച്ചു കൊണ്ടും കട്ട പഠനം തുടങ്ങി. ( ദോഷം പറയരുതല്ലോ വിഷ്ണുവിന്റെ സാധന സാമഗ്രികള്‍ വെച്ചു തന്നെ ).


പഠനം മൂത്ത് വന്നപ്പോളാണ് പതിവു പോലെ ധനേഷിനു അസുഖം കൂടിയത് ( അവന് വിശപ്പിന്റെ അസുഖമുണ്ടേ .. ഓരോ 2 മണിക്കൂര്‍ കൂടുമ്പോള്‍ എന്തേലും കഴിച്ചു കൊണ്ടേ ഇരിക്കണം.... :-)). ദൈവമേ ചതിച്ചോ ... ഇന്നു ഞായറാഴ്ച .. ഏഴാം മൈല്‍ ആരുന്നേല്‍ അവറാച്ചിയുടെ കട എങ്കിലും കണ്ടെനേം.. ഇവിടാണെങ്കില്‍ ഒരു കുപ്പി ബീഫ് അച്ചാര്‍ അല്ലാതെ പച്ചവെള്ളം പോലുമില്ലെന്നുള്ള മാടപ്രാവിന്റെ കുമ്പസാരവും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി.


യുറേക്കാ ... യുറേക്കാ ... കോരയുടെ നിലവിളി ശബ്ദം....


"അളിയാ ഞാന്‍ വന്ന വഴിക്ക് കാവും പടിയില്‍ ഒരു ഷാപ്പ്‌ കണ്ടു വെച്ചിട്ടുണ്ട്.. അവിടെ പോയാല്‍ ഇന്നത്തെ കാര്യം ഓക്കേ ."

അല്ലെങ്കിലും കോര പണ്ടേ ഇങ്ങനെ ആണ് ഷാപ്പിന്റെ കാര്യത്തില്‍ ഒക്കെ ആള് കിറുകൃത്യം. കോട്ടയം ജില്ല ഫുള്‍ റേഞ്ച് ഉള്ള കക്ഷിയാണ്..


ഷാപ്പ്‌ എന്ന് കേട്ടതും എല്ലാവരുടെയും കെട്ട് പോയ ഉത്സാഹം പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി... ഒരാളുടെ ഒഴിച്ച്. അത് മറ്റാരുമല്ല നമ്മുടെ മാടപ്രാവ് തന്നെ.


എടാ ഷാപ്പിലൊക്കെ പോണോ ഞാന്‍ വല്ല ബ്രഡും ജാമും എങ്ങനേലും ഒപ്പിച്ചു തരാം.. ഞാന്‍ നാട്ടിലൊക്കെ ഭയങ്കര മാന്യനാണ്. ഇവിടൊക്കെ പിള്ളേരുടെ ഒക്കെ ഒരു മാതൃകാ പുരുഷന്‍ എന്ന് പറയുന്നതു തന്നെ ഞാനാ... ഇന്ത്യക്ക് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എന്നൊക്കെ പറയുന്ന പോലാണ്‌ കാവും പടിക്ക് ഞാന്‍ . ഞാന്‍ തന്നെ ഷാപ്പില്‍ പോണോടെ?.


ഹും കോര സാറുണ്ടോ വിട്ടു കൊടുക്കുന്നു.. എടാ ഷാപ്പിലെ കപ്പ ബിരിയാണി കപ്പ ബിരിയാണി എന്ന് നീ കേട്ടിട്ടുണ്ടോ ? മോനേ കോട്ടയത്ത്‌ നിന്നും ഷാപ്പിലെ കപ്പ ബിരിയാണിയും കള്ളും കഴിക്കാത്തവന്‍ എന്ത് കോട്ടയംകാരന്‍ ആണെടാ? നീ ഒരു ജാറും പിന്നെ ഒരു പാത്രവും എടുത്തോ വേറൊന്നും അറിയേണ്ട കാര്യം ഇല്ല... സൈഡ് ഡിഷ്‌ ആയി ബീഫ് അച്ചാര്‍ ആണേല്‍ ആവശ്യത്തിനു ഇരിപ്പുണ്ടല്ലോ. അതില്‍ നമ്മുടെ മാടപ്രാവ് വീണു പോയി.. കുറെ കാലമായി അവന്‍ ഒരു കോട്ടയംകാരന്‍ ആവാന്‍ ശ്രമിക്കുന്നു. കോട്ടയംകാരന്‍ ആണെന്കിലും കാസര്‍ഗോഡ്‌ വളര്‍ന്ന അവനെ ആരും കോട്ടയം ഗ്രൂപ്പില്‍ എടുത്തിട്ടില്ല ...

ഷാപ്പ് എന്ന് പറയുന്നതു അവന്റെ വീടിന്റെ ഉദ്ദേശം ഒരു 200 മീറ്റര്‍ മാറിയാണ്, ചുറ്റിലും ബന്ധുക്കളുടെ വീടുകളും. കാസര്‍ഗോഡ്‌ വളര്‍ന്നത്‌ കൊണ്ടോ എന്തോ ഇത്രയും നല്ല ഒരു ചെറുക്കന്‍ അവരുടെ ഫാമിലീല്‍ വേറെ ഇല്ല എന്നാണ് അവരെല്ലാം ഏകസ്വരത്തില്‍ പറയുന്നതു . അവനാണ്‌ കോരയുടെ കെണിയില്‍ വീണു എന്റെയും കോരയുടെയും കൂടെ ഷാപ്പിലേക്ക് വരുന്നതു.


അങ്ങനെ ഞങ്ങള്‍ കയ്യില്‍ വലിയൊരു കറുത്ത ജാറും ( എന്ന്വച്ചാല്‍ ഒരു 50 ലിറ്റര്‍ എന്ന് വേണേല്‍ പറയാം ) നടുക്ക് മാടപ്രാവുമായി ഷാപ്പിലേക്ക്... ഷാപ്പിന്റെ അടുത്തെത്തിയപ്പോള്‍ അവന്‍ പറഞ്ഞു എടാ ഞാന്‍ അകത്തോട്ടു വരുന്നില്ല .. കുടിയന്മാര്‍ കണ്ടാല്‍ മോശമാ...


വീട്ടിലാണേല്‍ ആരും ഇല്ല എനിക്കാണേല്‍ അപ്പത്തിനു കള്ള് മേടിക്കാന്‍ പോലും ഷാപ്പില്‍ പോയി പരിചയവും ഇല്ല.


അപ്പോളാണ് ഞാന്‍ ഷാപ്പ് കാര്യമായി ശ്രദ്ധിച്ചത് . ഷാപ്പ് എന്ന് പറയുന്നതു വഴിയുടെ സൈഡില്‍ തന്നെ ആണ്. ഷാപ്പിന്റെ മുറ്റവും വഴിയും ഒന്നു തന്നെ.


എന്നാല്‍ നിന്റെ ഇഷ്ടം. നീ ഇവിടെ നിന്നോ എന്ന് പറഞ്ഞു ഞാനും കോരയും കൂടി അകത്തേയ്ക്കു കയറി.


വഴിയില്‍ നിന്ന മാടപ്രാവ് വെറുതെ ഒന്നു വലത്തേക്ക് കണ്ണോടിച്ചു അതാ അവന്റെ കൊച്ചാപ്പന്‍ വരുന്നു.


ഞങ്ങള്‍ കയറിയ പുറകെ അവനും ചാടി ഷാപ്പിന്റെ അകത്തേക്ക് . കയറിയ പോലെ തന്നെ വാതില്‍ പടിയില്‍ ഒരു സഡന്‍ ബ്രേക്ക് .... മുന്‍പിലത്തെ ബെഞ്ചില്‍ അപ്പുറത്തെ വീട്ടിലെ ബൈജു കിന്റായിട്ടു ഇരിക്കുന്നു. ദൈവമേ !! അവന്‍ പതുക്കെ ആര്‍ക്കും പിടി കൊടുക്കാതെ അവിടെ തന്നെ ഒരു നില്പ്പങ്ങു നിന്നു

.

അപ്പോളാണ് അടുത്ത ഇടിത്തീ ഷാപ്പ് മാനേജര്‍ അവനെ കണ്ടത് ... ദാ വരുന്നു കുശലാന്വേഷണം ലോഡ് കണക്കിന് .... ഷാപ്പ്‌ ഇന്റര്‍വ്യൂ ....


അയ്യോ ഇതു നമ്മുടെ കുളതുങ്കലെ ചെറുക്കനല്ലേ??? നിശബ്ദം ഒരു തലയാട്ടല്‍


എന്താ അവിടെ നിന്നു കളഞ്ഞത് ? വാ കയറി ഇരിക്ക്.. ഒന്നുമല്ലാതെ ഇടത്തോട്ടും വലത്തോട്ടും തലയുടെ ചലനം ...


ഇതൊക്കെ കൂട്ടുകാര്‍ ആയിരിക്കും അല്ലെ? ( ആത്മഗതം : അല്ല എന്റെ കാലന്മാര്‍ )

തല താഴോട്ടു.


മോനേ ഇതിലെ ഒനും കാണാറില്ലല്ലോ? ഓഹ് നിങ്ങളൊക്കെ വല്യ വല്യ സ്ഥലങ്ങളിലെ പോകാറുള്ളൂ അല്ലെ?


മോന് ഏതാ വേണ്ടത്? തെങ്ങോ പനയോ? കറി മീനോ പോത്തോ ?

കപ്പ എടുക്കട്ടെ അല്ലേല്‍ വേണ്ട മോന് കപ്പ ബിരിയാണി ആകാം.

കാമ്പസ് ഇന്റര്‍വ്യൂ നു HR മാനേജരുടെ മുന്‍പില്‍ ഒന്നും അറിയാതെ നിന്നു തലയാട്ടിയിട്ടുള്ള പരിചയം ഇവിടെയും അവനെ തുണച്ചു. മാനേജരുടെ അടുത്ത് അവനെക്കൊണ്ട്‌ പറ്റാവുന്ന രീതിയില്‍ ശബ്ദം താഴ്ത്തി " ഒരു ജാര്‍ കള്ളും പിന്നെ കപ്പ ബിരിയാണിയും പാര്‍സല്‍ " എന്നൊരു കാച്ച് കാച്ചി .

എന്നാല്‍ അയാളുടെ അടുത്ത വാചകത്തോടെ എല്ലാം കീഴ് മേല്‍ മറിഞ്ഞു. ഷാപ്പ്‌ മുഴുവന്‍ കിടുങ്ങുന്ന ശബ്ദത്തില്‍


"കറിയാച്ചോ നിങ്ങടെ മരുമോന്‍ വന്നു നില്ക്കുന്നു ... ഇളവന്‍ കൊടുക്കണോ അതോ മൂത്തത് വേണോ?"


ഡിം ദാ കിടക്കണ് ചക്ക വീണത്‌ പോലെ നമ്മുടെ മുതല് . അടുത്ത മേശയില്‍ നിന്നും കോര ഒരു കുപ്പി കള്ള് എടുത്തു അവന്റെ മുഖത്തേക്ക് ഒരു കമത്ത്. ബോധം വീണതും ഒരു കരച്ചിലിന്റെ അകമ്പടിയോടെ അവന്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി


" എനിക്കിപ്പോ അമ്മേ കാണണം എനിക്കിപ്പോ അമ്മേ കാണണം "

എന്നെ ആരേലും അമ്മെടടുത്തു കൊണ്ടു പോകോ..."


എടാ നീ എന്തിനാടാ ഇങ്ങോട്ട് വന്നത്? ഒരു അശരീരി... നോക്കുമ്പോള്‍ കറിയാച്ചന്‍ അങ്കിള്‍ നല്ല ഫോമില്‍ മുന്‍പില്‍ നില്ക്കുന്നു... ഡിം വീണ്ടും നായകന് ബോധക്ഷയം.

ഇത്തവണ അങ്കിള്‍ തന്നെ കമത്തി നല്ല ഒരു കുപ്പി പന അവന്റെ മുഖത്തേക്ക്..
അങ്ങനെ ആദ്യമായി ആ നിഷ്കളങ്കന്‍ കള്ളിന്റെ രുചി അറിഞ്ഞു.


ബോധം വീണതും അവ്യക്തമായ സ്വരത്തില്‍ അവന്‍ അങ്കിളിനു മറുപടി കൊടുത്തു...

"അങ്കിളേ അത് പിന്നെ ഞാന്‍ ഈ കാമ്പസ് ഇന്റര്‍വ്യൂ..."

ഷാപ്പിലാനോടാ നിന്റെ കോപ്പിലെ ഇന്റര്‍വ്യൂ ...

ഇത്രയും നേരം കഥയൊന്നും അറിയാതെ അവന്റെ ചുറ്റും കൂടി നിന്ന കുടിയന്മാര്‍ക്ക് അങ്ങനെ പുതിയ ഒരു പേരു കിട്ടി... " കാമ്പസ് ഇന്റര്‍വ്യൂ."...

അവരുടെ വിചാരം ഒറ്റ ഗ്ലാസില്‍ അവന്‍ തല കുത്തിയതാണ് എന്നായിരുന്നു...

അതോടെ കാവും പടി ഷാപ്പില്‍ പുതിയ ഒരു ബ്രാന്‍ഡ് നാമം കൂടി ഉണ്ടായി...
കാമ്പസ് ഇന്റര്‍വ്യൂ : - "അടിച്ചാല്‍ ഒറ്റ ഗ്ലാസില്‍ തല കുത്തുന്ന ഐറ്റം ".

( അവിടെ നിന്നും ഫോണ്‍ ചെയ്തു " അമ്മേ ഞാന്‍ ഷാപ്പ് വരെ ഒന്നു വന്നു .ചുമ്മാ കള്ളിന്റെ വില ഒന്നു ചോദിക്കാന്‍ " എന്ന് പറഞ്ഞതിന് ശേഷമാണു അവന് ശരിയായി ബോധം വീണത്‌. എന്നത് മറ്റൊരു കാര്യം)


കുടിയന്മാരേ പേടിച്ചു ഷാപ്പില്‍ കയറാതെ നിന്ന അവന്റെ കഥ ഒരു മണിക്കൂര്‍ കൊണ്ടു കാവും പടി അല്ല മണര്‍കാട് പഞ്ചായത്ത് മുഴുവനും റേഡിയോ മാങ്ഗോ ആയി... അതായതു നാട്ടിലെങ്ങും പാട്ടായി..

പിന്നെ നാട്ടിലെ കുട്ടികള്‍ മുതല്‍ അമ്മൂമ്മ മാര്‍ വരെ അവനെ കാണുമ്പോള്‍ ചോദിക്കും മോനേ ഇപ്പോള്‍ കാമ്പസ് ഇന്റര്‍വ്യൂ ഒക്കെ ഉണ്ടോ?????


(അങ്ങനെ ഷാപ്പ് മാനേജരുടെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തതിന്റെ ഒരു എക്സ്പീരിയന്‍സ് കൊണ്ടാണോ അതോ കപ്പ ബിരിയാണിയുടെ ശക്തിയോ , ഇതിലേതെന്നറിയില്ല.. ഞങ്ങള്‍ എല്ലാം കാമ്പസ് ഇന്റര്‍വ്യൂ ചാടിക്കടന്നു IT കൂലികളായി കള്ള് അല്ല കഞ്ഞി കുടിച്ചു പോകുന്നു..! )

7 comments:

  1. “കറിയാച്ചോ നിങ്ങടെ മരുമോന്‍ വന്നു നില്ക്കുന്നു ... ഇളവന്‍ കൊടുക്കണോ അതോ മൂത്തത് വേണോ?“ ഹ ഹ ഹ.. നന്നായിരിക്കുന്നു..
    ഞങ്ങളൊക്കെ ഷാപ്പില്‍ വിളിച്ച് പറയുമാരുന്നു..എന്നിട്ട് മുഖം പൊത്തി ഒറ്റ ഓട്ടമാണ്..അങ്ങോട്ടും.. ഇങ്ങോട്ടും!!

    ReplyDelete
  2. ജോറായിട്ടുണ്ട്, നല്ല കോമഡി. Tata Elxsi റ്റാറ്റാ ഇലെക്സി :)

    ReplyDelete
  3. അപ്പോള്‍ ഷാപ്പില് കള്ളുണ്ടല്ലേ ? ഞാനോര്‍ത്തു .............

    ReplyDelete
  4. ഹ്ഹാ ഹാ...
    ഗെഡീ നല്ല കിട്ക്കൻ ഐറ്റം...
    അല്ല, കോട്ടയംകാരനാ അല്ലിയോ? നമ്മളും അതേന്നേ... ഈ പറഞ്ഞ സ്ഥലങ്ങൾ ഒക്കെ നല്ല പരിചയം...


    "ക്യാമ്പസ്‌ ഇന്റർവ്വ്യൂ" കലക്കി...

    ReplyDelete
  5. "മാടപ്രാവ് " ( എന്ന് വെച്ചാല് പ്രാവിന്റെ ഹൃദയവും മാടിന്റെ സ്വഭാവവും ഉള്ള ഒരു നിഷ്കളങ്കന്)

    കൊള്ളാം. സൂപ്പര്‍......
    നീ കുഴമ്പും തൈലവുമൊക്കെ കരുതിയിട്ടുണ്ടോ?

    ReplyDelete
  6. എന്റെ മച്ചൂൂ..മുറ്റെന്ന് പറഞ്ഞാല്‍ പോരാ മുറ്റ്‌!
    കോട്ടയംകാരനാ അല്ലെ....

    ം..ം..ം...ഞാന്‍ പാമ്പാടിയാ..

    എന്നാലും ഞാനത്‌ എന്റെ കാര്യത്തിലൊന്ന് ഓര്‍ത്ത്‌ പോയി,,,,,

    ഹ..ഹ..

    ReplyDelete
  7. സത്യം പറയെടാ ആരാ ഈ മാടപ്രാവ്?
    തകര്‍പ്പന്‍ ഐറ്റം കേട്ടോ..

    ReplyDelete